ശ്രീ എൻ കേശവൻ നായർ
മുൻ കേരള സ്പോർട്സ് കൗൺസിൽ പരിശീലകൻ
നീന്തൽ – വാട്ടർ പോളോ – ദേശീയ പരിശീലകൻ
യുഗാന്ത്യം
കേരളത്തിൽ നീന്തൽ തുടങ്ങിയ 1953 കളിൽ താരമായും പിന്നീട് പരിശീലക നായും വിവിധ ജില്ലകളിൽ നീന്തൽ പ്രചരിപ്പിച്ചും, പരിശീലിപ്പിച്ചും, കേരള നീന്തലിനെ ദേശീയ തലത്തിലേയ്ക്കുയർത്തിയ പരിശീലകരിൽ ഒരാളായ ശ്രീ എൻ കേശവൻ നായർ കഴിഞ്ഞ ദിവസം വിടവാങ്ങി യപ്പോൾ ഒരു നീന്തൽ യുഗത്തിന്റെ അവസാനമായി.
ശ്രീ എൻ കേശവൻ നായർ കേരളത്തിലെ ആദ്യ കാല നീന്തൽ പരിശീലകരിൽ പ്രധാനി. കേരളത്തിലെ ആദ്യ പരിശീലകനും സ്പോർട്‌സ് കൗൺസിൽ സെക്രട്ടറിയുമായിരുന്ന ശ്രീ എൻ പരമേശ്വരൻ നായരുടെ സഹോദരൻ.
FACT യിൽ സ്പോർട്സ് ഓഫീസർ ആയിരിക്കെ 1972 ജോലി രാജീവച്ച 1973 ൽ NIS കോച്ചിംഗ് ഡിപ്ലോമ കരസ്ഥമാക്കി 1974 ൽ കേരളാ സ്പോർട്സ് കൗൺസിൽ പരിശീലകനായി ജോലിയിൽ ചേർന്നു.
തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകി.
1976 ൽ പട്ടിയാലയിൽ നടന്ന ദേശീയ ജൂനിയർ മത്സരത്തിൽ വാട്ടർ പോളോയിൽ കേരളം ആദ്യമായി കിരീടം ചൂടിയപ്പോൾ ഇദ്ദേഹമായിരുന്നു വാട്ടർപോളോ ടീം പരിശീലകൻ, നീന്തലിലും നിരവധി മെഡലുകൾ ലഭിച്ചിരുന്നു. അനവധി ദേശീയ അന്തർ ദേശീയ താരങ്ങളെ പരിശീലിപ്പിച്ചു അദ്ദേഹം പരിശീലിപ്പിക്കാത്ത ഒരു പരിശീലകരും കേരളത്തിൽ ഉണ്ടാകില്ല.
കേരളത്തിൽ നീന്തൽ ഡിവിഷൻ ആരംഭിച്ചപ്പോൾ, ഇദ്ദേഹവും, ശ്രീ വി വത്സകുമാറും ആയിരുന്നു പരിശീലകർ. കേരള സീനിയർ ടീമിൻ്റെ മുഖ്യ പരിശീലകനുമായിരുന്നു.
നീന്തലിനെക്കാളപരി വാട്ടർ പോളോ ആയിരുന്നു അദ്ദേഹത്തിന് പ്രിയം. പുതിയ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് എങ്ങനെയും കേരളത്തിനായി മെഡൽ നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
1975 ൽ നടന്ന ത്രിരാഷ്ട്ര നീന്തൽ മത്സരത്തിൽ ഇന്ത്യൻ ടീം പരിശീലകൻ, സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ ദേശീയ നീന്തൽ പരിശീലകൻ, സെലക്ഷൻ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1982 ഏഷ്യൻ ഗെയിംസിന്റെ, മദ്രാസിൽ നടന്ന പ്രാഥമിക ക്യാമ്പിൽ പരിശീലകനാ യിരിന്നു.
മത്സര നീന്തലിൽ കേരളത്തിന്റെ സുവർണകാലമായിരുന്ന 1975 - 85 കാലഘട്ടത്തിലെ മികച്ച താരങ്ങളും പിന്നീട് ഇന്ത്യൻ ടീം പരിശീലകർ വരെയായ ശ്രീ കെ കെ മുകുന്ദൻ, ദ്രോണാചാര്യ എസ് പ്രദീപ്കുമാർ, ബി. ബാലചന്ദ്രൻ, വി സുകുമാർ, അർജുന അവാർഡ്
ജേതാവ് വിത്സൻ ചെറിയാൻ, ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ കെ സോമശേഖരൻ, കെ അലോഷ്യസ്, ജേക്കബ് ടി ജെ, ആർ ജയകുമാർ, ചാവറ സഹോദരങ്ങൾ, എസ് രാധാകൃഷ്ണൻ, ജി.ശ്രീകുമാർ, രമാദേവി പിഷാരസ്യർ, സതികുമാരി, പ്രസന്നകുമാരി,പി സനൽകുമാർ, കെ സുരേഷ് കുമാർ, ജി. ബാബു, ടി. എസ്. മുരളീധരൻ, തുടങ്ങി പല തലമുറകളിലെ അന്തർദേശീയ താരങ്ങൾ, കൊച്ചു കേരളത്തിൽ ഇരുന്നുകൊണ്ട് ഇന്ത്യൻ നീന്തൽ രംഗത്തെയും, ഇപ്പോൾ ലോകനീന്തൽ രംഗത്തേയും നിയന്ത്രിക്കുന്നവരിൽ ഒരാളായ ശ്രീ എസ് രാജീവ് ഉൾപ്പടെ നിരവധി ശിഷ്യ സമ്പത്തിനുടമയായിരുന്നു ശ്രീ കേശവൻ നായർ.
സ്പോർട്സ് കൗൺസിൽ സ്കോളർഷിപ്പൊടെ GDR ൽ (ജർമൻ ഡെമോക്രറ്റിക് റിപ്പബ്ബിക്) നിന്നും നീന്തലിൽ ഉന്നത പരിശീലനം നേടിയ ഏക മലയാളി നീന്തൽ പരിശീലകൻ കൂടിയാണ് ഇദ്ദേഹം.
1992 ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ്, കേരള അക്വറ്റീക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. മരിക്കുമ്പോൾ പിരപ്പൻകോട് ഡോൾഫിൻ ക്ലബ് പ്രസിഡന്റ് ആയിരുന്നു.
പിരപ്പൻകോട് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രകുളത്തിൽ ജേഷ്ഠ സഹോദരൻ എൻ പരമേശ്വരൻ നായരിൽ നിന്നും നീന്തൽ വശവത്താക്കി.
സംസ്ഥാന ദേശീയ മത്സരങ്ങളിൽ തിളങ്ങി. ശേഷം ആ ഗ്രാമത്തിലെ ചെറുപ്പക്കാരെയും, കുട്ടികളെയും ജലകേളികളിൽ
വിദഗ്ധരാക്കി . നിരവധി താരങ്ങളെ വാർത്തെടുത്ത പിരപ്പെൻകോടിന്റെ പെരുതച്ചന് തിരുവനന്തപുരം ശാന്തി കാവടത്തിൽ ചിതയൊരുങ്ങിയപ്പോൾ അവിടെ തടിച്ചുകൂടിയ നീന്തൽ താരങ്ങളും,, കായിക സംഘടകർ മാത്രം മതി കേശവൻ നായർ സാറിന്റെ സ്വീകാര്യത മനസ്സിലാക്കുവാൻ.